Job 15

എലീഫസ്

1അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:

2“ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ?
കിഴക്കൻ കാറ്റുകൊണ്ട് അവർ വയറുനിറയ്ക്കുമോ?
3അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും
ഉപകാരമില്ലാത്ത സംഭാഷണംകൊണ്ടും തർക്കിക്കുമോ?
4എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു;
ദൈവസന്നിധിയിലുള്ള ധ്യാനം നീ തുച്ഛീകരിച്ചിരിക്കുന്നു.
5അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു;
കൗശലക്കാരുടെ ഭാഷ നീ തെരഞ്ഞെടുത്തിരിക്കുന്നു.
6ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു;
നിന്റെതന്നെ അധരങ്ങൾ നിനക്കെതിരേ സാക്ഷ്യംനൽകുന്നു.

7“നീയാണോ ആദ്യം ജനിച്ച മനുഷ്യൻ?
കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ?
8നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ?
ജ്ഞാനം കുത്തകയായി ലഭിച്ചിരിക്കുന്നതു നിനക്കുമാത്രമോ?
9ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്?
ഞങ്ങൾക്കില്ലാത്ത ഏത് ഉൾക്കാഴ്ചയാണ് നീ സമ്പാദിച്ചിട്ടുള്ളത്?
10തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്;
നിന്റെ പിതാവിനെക്കാൾ പ്രായമുള്ളവർതന്നെ
11ദൈവത്തിന്റെ ആശ്വാസവചസ്സുകളും
നിന്നോടു സൗമ്യമായി പറഞ്ഞ വാക്കുകളും നിനക്കു വളരെ നിസ്സാരമോ?
12നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്?
നിന്റെ കണ്ണുകൾ ജ്വലിക്കുന്നതിനും കാരണമെന്ത്?
13നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും
ഇത്തരം വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്തിന്?

14“മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ?
സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവർക്ക് നീതിനിഷ്ഠരാകാൻ കഴിയുമോ?
15ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ
സ്വർഗവും അവിടത്തെ ദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ,
16നിന്ദ്യനും ദൂഷിതനും
അനീതിയെ വെള്ളംപോലെ കുടിക്കുന്നവനുമായ മനുഷ്യർ എത്രയധികം!

17“എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം;
എന്റെ നിരീക്ഷണങ്ങൾ ഞാൻ നിന്നോടു വിവരിക്കട്ടെ.
18ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും
ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുകയും ചെയ്ത വാക്കുകൾതന്നെ.
19ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്,
അവർക്കുമാത്രമായി ഈ ദേശം നൽകപ്പെട്ടത്.
20ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു;
നിഷ്ഠുരർക്കു നിയമിക്കപ്പെട്ട സംവത്സരങ്ങൾ തികയുന്നതുവരെത്തന്നെ.
21അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു;
എല്ലാം ശുഭമായിരിക്കുമ്പോൾത്തന്നെ സംഹാരകർ അവരെ ആക്രമിക്കുന്നു.
22അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല;
അവർ വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു.
23ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു;
അന്ധകാരദിനം അടുത്തിരിക്കുന്നു എന്ന് അവർ അറിയുന്നു.
24കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു;
യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവരെ ആക്രമിക്കുന്നു.
25അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും
സർവശക്തന്റെനേരേ ഊറ്റംകൊള്ളുകയാലുംതന്നെ.
26ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട്
അവർ ധിക്കാരഭാവത്തോടെ അവിടത്തേക്കെതിരേ പാഞ്ഞുചെല്ലുന്നു.

27“ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു
അവരുടെ അരക്കെട്ട് കൊഴുത്തു തടിച്ചവ ആണെങ്കിലും,
28അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും.
ഇടിഞ്ഞുവീഴാറായതും ആരും പാർക്കാത്തതുമായ
വീടുകളിൽത്തന്നെ അവർ പാർക്കും.
29അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല;
അവരുടെ സമ്പാദ്യങ്ങൾ ദേശത്തു വർധിക്കുകയുമില്ല.
30ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല;
അവരുടെ മുളകളെ തീനാളം കരിച്ചുകളയും
തിരുവായിലെ നിശ്വാസത്താൽ അവർ നശിച്ചുപോകും.
31അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ,
കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും.
32അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും
അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല.
33മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും;
ഒലിവുമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതുപോലെയും ആയിരിക്കും അവർ.
34കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും;
കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും.
35അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു;
അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”
Copyright information for MalMCV